മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് കോർട്ടിൽ പുരുഷ- വനിതാ സിംഗിൾസ് ചാന്പ്യന്മാർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. നിലവിലെ പുരുഷ സിംഗിൾസ് ചാന്പ്യൻ ഇറ്റലിയുടെ യാനിക് സിന്നർ അനായാസ ജയം നേടിയപ്പോൾ വനിതാ സിംഗിൾസിൽ കിരീടാവകാശിയായ അമേരിക്കയുടെ മാഡിസണ്‍ കീസിന് ആദ്യ റൗണ്ടിൽ ശരിക്കും വിയർപ്പൊഴുക്കേണ്ടിവന്നു.
സീഡ് താരങ്ങളായ ലിയുഡ്മില സാംസോനോവ, ടാലോണ്‍ ഗ്രീക്സ്പൂർ, മായ ജോയിന്റ് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായതും മൂന്നാം ദിനം കണ്ടു.
സൂപ്പർ സിന്നർ
യാനിക് സിന്നർ ആദ്യ മത്സരത്തിൽ എതിരാളി ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റണെ മറികടന്ന് രണ്ടാം റൗണ്ടിലേക്കു മുന്നേറി. ആദ്യ സെറ്റ് 6-2നും രണ്ടാം സെറ്റ് 6-1നും സിന്നർ സ്വന്തമാക്കി. പിന്നാലെ, പരിക്കിനെത്തുടർന്ന് ഫ്രഞ്ച് താരം മത്സരത്തിൽനിന്നു പിന്മാറി.
അഞ്ചാം സീഡ് ലോറൻസോ മുസെറ്റി നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ (4-6, 7-6, 7-5, 3-2) സ്കോറിന് റാഫേൽ കോളിംഗ്നനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. എട്ടാം സീഡ് ബെൻ ഷെൽട്ടണ്‍ യുഗോ ഹംബർട്ടിനെയും ഒന്‍പതാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് വാലെന്റിൻ റോയറെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.
നോട്ട് ഈസി കീസ്
സീഡില്ലാത്ത യുക്രേനിയൻ താരം ഒലെക്സാന്ദ്ര ഒലിനിക്കോവയ്ക്കെതിരേ മാഡിസൺ കീസിന് ആദ്യ സെറ്റ് നേടുക എളുപ്പമായിരുന്നില്ല. 7-6(6) സ്കോറിനാണ് കീസ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. എന്നാൽ, രണ്ടാം സെറ്റ് 6-1ന് കീസ് അനായാസം നേടി ചാന്പ്യന്റെ പോരാട്ടം പുറത്തെടുത്തു.
അഞ്ചാം സീഡ് എലെന റെബാക്കിന 6-4, 6-3 എന്ന സ്കോറിനും പത്താം സീഡ് ബെലിൻണ്ടാ ബെൻസിക് 6-0, 7-5നും അനായാസ ജയം നേടി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പതിനാറാം സീഡ് നവോമി ഒസാക്ക (6-3, 3-6, 6-4) മൂന്ന് സെറ്റ് പോരാട്ടത്തിൽ അന്റോണിയ റൂസിക്കിനെ വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നു.
ഇന്ന് വന്പൻ പോരാട്ടങ്ങളുടെ ദിനം. നാലാം ദിനം രണ്ടാം റൗണ്ടിൽ പുരുഷ ലോക ഒന്നാം നന്പർ താരം കാർലോസ് അൽകരാസ്, വനിതാ ഒന്നാം നന്പർ താരം അരീന സബലെങ്ക, മൂന്നാം നന്പർ താരം കൊക്കോ ഗൗഫ് തുടങ്ങിയ കരുത്തരുടെ പോരാട്ടം നടക്കും.